Tuesday, July 26, 2011

യന്ത്രങ്ങള്‍ക്കു ചിന്തിക്കാന്‍ കഴിയുമോ?

ഈ ചോദ്യത്തിന് ഞാന്‍ എന്ത് ഉത്തരം നല്കുമെന്നതിനു പ്രസക്തിയില്ല. കൃത്രിമ ബുദ്ധി (Artificial Intelligence) യുടെ പിതാവായ അലന്‍ ട്യൂറിംഗ്  (Alan Turing) എന്ത് പറഞ്ഞു എന്നുള്ളതാണ് ഇന്നത്തെ ചിന്താവിഷയം. "യന്ത്രങ്ങള്‍ക്കു ചിന്തിക്കാന്‍ കഴിയുമോ?" (Can machines think?) എന്ന ചോദ്യത്തിന് അദ്ദേഹം പറഞ്ഞ മറുപടി തികഞ്ഞ ദീര്‍ഘവീക്ഷണത്തോടെയും വാക്കുകളുടെ മനോഹാരിത ഒട്ടും ചോരാതെയുമായിരുന്നു. മറുപടി ഇങ്ങനെയായിരുന്നു: "നാം എങ്ങനെയാണു യന്ത്രം, ചിന്ത, തുടങ്ങിയ വാക്കുകളെ നിര്‍വചിച്ചിരിക്കുന്നത് (define) എന്നതിനെ ആശ്രയിച്ചിരിക്കും ഈ ചോദ്യത്തിനുത്തരം."
അദ്ദേഹത്തിന്റെ ഉത്തരം നമുക്ക് പരിശോധിക്കാം. ആദ്യമായി 'യന്ത്രം'(machine) എന്നാല്‍ എന്താണ്? പണ്ട് മുച്ചിങ്ങയില്‍ ഈര്‍ക്കിലി കുത്തി  കൈപമ്പരം ഉണ്ടാക്കി കളിച്ചിരുന്നത് ഓര്‍മയുണ്ട്. ആ കൈപമ്പരം മുതല്‍ കമ്പ്യൂട്ടര്‍ വരെ  എല്ലാം എന്നെ സംബന്ധിച്ചിടത്തോളം യന്ത്രങ്ങളാണ്. കൈപമ്പരം പോലുള്ള കളിപ്പാട്ടങ്ങള്‍ക്ക് ചിന്തിക്കാന്‍ കഴിയില്ല എന്ന് ഒറ്റവാക്കില്‍ ഉത്തരം പറയുമ്പോള്‍ കമ്പ്യൂട്ടര്‍ ചിന്തിക്കുമോ എന്ന് പെട്ടെന്ന് എനിക്ക് ഉത്തരം പറയാന്‍ കഴിയില്ല. ഒരുപാടു കാരണങ്ങളുണ്ട് എനിക്ക് പറയാന്‍. ഞാന്‍ ടൈപ്പ് ചെയ്യുമ്പോള്‍ കമ്പ്യൂട്ടര്‍ നല്ല ഒരു അദ്ധ്യാപകനെപ്പോലെ സ്പെല്ലിങ്ങും ഗ്രാമറും തിരുത്തുന്നു, ഞാന്‍ മറന്നു പോയവ ഓര്‍മിപ്പിക്കുന്നു, ഉപയോഗമില്ലെങ്കില്‍ തനിയെ shut-down ആകുന്നു....അങ്ങനെയങ്ങനെ. ഒരു ബുദ്ധിയുള്ള യന്ത്രത്തെപ്പോലെ തന്നെയാണ് ഈ പെരുമാറ്റം. യന്ത്രങ്ങളില്‍ കാലം ഉണ്ടാക്കിയ മാറ്റത്തില്‍ കൃത്രിമ ബുദ്ധിയുടെ ഏതൊക്കെയോ ചില മാനങ്ങള്‍ യന്ത്രങ്ങള്‍ക്കു കൈവന്നോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.കമ്പ്യൂട്ടറില്‍ മാത്രമല്ല, നൂറ്റാണ്ടുകള്‍ക്കു മുന്‍പേയുള്ള പല യന്ത്രങ്ങളിലും അന്തര്‍ബോധത്തിന്റെ (consciousness) ചില അംശങ്ങള്‍ ഉണ്ടെന്നു ഈ രംഗത്തെ ശാസ്ത്രജ്ഞര്‍ വിശ്വസിക്കുന്നു. ഇവയെപ്പറ്റി മറ്റൊരു പോസ്റ്റില്‍ ഞാന്‍ വിശദീകരിച്ചിട്ടുണ്ട്. അത്തരം ഒരു യന്ത്രത്തിന്റെ ഏറ്റവും പരിഷ്കൃത രൂപമാണ്‌ കമ്പ്യൂട്ടര്‍.
 മേല്പറഞ്ഞതിലും സങ്കീര്‍ണമാണ്  'ചിന്ത' (think) എന്നത്. ഇതിനെ തൃപ്തികരമായി നിര്‍വചിക്കാന്‍ ശാസ്ത്ര ലോകത്തിനു കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം.അതുകൊണ്ട് അത് ഉത്തരമില്ലാതെ ചോദ്യമാണ് എന്നായിരിക്കാം ട്യൂറിംഗ് ഉദ്ദേശിച്ചത്. നിര്‍വചനം ഇല്ലാത്ത സവിശേഷതകള്‍ പഠിക്കുന്നതിനു ശാസ്ത്രത്തില്‍ ഉപയോഗിക്കുന്ന ഒരു രീതിയാണ്‌ ആ സവിശേഷതകളുള്ള മറ്റൊന്നുമായി താരതമ്യം ചെയ്യുക എന്നത്. ഉദാഹരണത്തിന് ഒരു യന്ത്രം ചിന്തിക്കുന്നുണ്ടോ എന്നറിയുന്നതിനു ചിന്തിക്കുന്ന ഒന്നുമായി (ഉദാഹരണമായി മനുഷ്യന്‍) താരതമ്യം ചെയ്തു നോക്കിയാല്‍ മതി. ഇത്തരമൊരു രീതിയാണ്‌  ട്യൂറിങ്ങും അവലംബിച്ചത്. ഇത് ട്യൂറിംഗ് ടെസ്റ്റ്‌ എന്ന് പൊതുവേ അറിയപ്പെടുന്നു. ട്യൂറിംഗ് ടെസ്റ്റിന്റെ ഒരു ലളിതമായ രൂപം താഴെപ്പറയുന്നു:

ഒരു യന്ത്രത്തെയും മനുഷ്യനെയും രണ്ടു മുറികളിലായി ഇരുത്തുക. ഇനി മറ്റൊരാള്‍ വിധികര്‍ത്താവായി (judge) ഇവര്‍ രണ്ടു പേരോടും ഇവരെ നേരിട്ട് കാണാന്‍ കഴിയാത്ത മറ്റൊരിടത്ത് നിന്നുകൊണ്ട് ചോദ്യങ്ങള്‍ ചോദിക്കുന്നു. യന്ത്രവും മനുഷ്യനും ഏതൊക്കെ മുറികളിലാണ് എന്നത് വിധികര്‍ത്താവിനു അറിഞ്ഞുകൂടാ. വിധികര്‍ത്താവിന്റെ ചോദ്യങ്ങള്‍ക്ക് മറുപടിയായി യന്ത്രവും മനുഷ്യനും പറയുന്ന ഉത്തരങ്ങള്‍ പരിശോധിച്ച് അതില്‍ ഇതാണ് യന്ത്രം, ഏതാണ് മനുഷ്യന്‍ എന്ന് കൃത്യമായി പറയാന്‍ കഴിയാതെ വരുന്നുവെന്ന് കരുതുക. അപ്പോള്‍ യന്ത്രം മനുഷ്യനെപ്പോലെ ചിന്തിച്ചു തുടങ്ങിയിരിക്കുന്നു എന്ന് മനസ്സിലാക്കാം.
പ്രോട്ടീന്‍ നിര്‍മിതമായ ജീവനുള്ള വസ്തുക്കള്‍ക്ക് മാത്രമേ ചിന്തിക്കാന്‍ കഴിയൂ എന്ന് തത്വശാസ്ത്രജ്ഞര്‍ക്കിടയില്‍ പരക്കെ ഒരു വിശ്വാസമുണ്ടായിരുന്നു. എന്നാല്‍ ഇവയെല്ലാം ശരിയായി നിര്‍വചിക്കുന്നത് വരെ ഈ ചോദ്യത്തിന് കൃത്യമായി ഉത്തരം പറയാന്‍ കഴിയില്ല.

No comments: